Wednesday, May 24, 2017

വ്യാസ ഭാരതം അഥവാ ജയം.

മഹാഭാരതം ഇന്ന് ഒരു രാഷ്ട്രീയ വിഷയമായിരിക്കയാണു. ഇരു ചേരികൾ പിരിഞ്ഞ്‌ മഹാഭാരതത്തെ ചൊല്ലി പോർവ്വിളികൾ നടത്തുന്നു. എന്നാൽ വാസ്തവത്തിൽ ഈ പരസ്പരം വാളേന്തി ഏറ്റുമുട്ടുന്നവരിൽ വലിയൊരു ശതമാനവും മഹാഭാരതമെന്തെന്ന് പോലും പൂർണ്ണമായും ഗ്രഹിക്കാത്തവരാണു. അത്തരക്കാർക്ക്‌ വേണ്ടി മഹാഭാരതമെന്ന ഇതിഹാസ രചനയുടെ പശ്ച്ചാത്തലവും അതിന്റെ ഘടനയും എല്ലാമാണു ഈ പോസ്റ്റിന്റെ അന്തസത്ത. അതായത്‌ ഇത്‌ പൂർണ്ണമായും ഒരു രാഷ്ട്രീയ രഹിത പോസ്റ്റ്‌ ആണു.
..........  .......... .......... .............

അന്ന് സരസ്വതി നദിക്കും സിന്ധു നദിക്കും ഇടയിൽ വാസമുറപ്പിച്ച ഒരു സമൂഹം കുറേ അറിവുകൾ സമ്പാദിച്ചു. അവയെല്ലാം ഉൾക്കാഴ്ച്ചകളാകാം, വെറും മന്ത്രിക്കലുമാകാം. പക്ഷേ അവ ലോകത്തിനു ഉൾക്കാഴ്ച്ചയും അർത്ഥവും, ജീവിതത്തിനു ഉദ്ദേശ്യവും നൽകി. ആദിയിൽ അവ കേട്ടവർ, അതിന്റെ പ്രചാരകരായി. അവർ അതിനെ അറിവിന്റെ ഭണ്ഡാകാരമെന്ന അർത്ഥത്തിൽ വേദം എന്ന് പേർ നൽകി. അതിനെ അടിസ്ഥാനമാക്കി ആ ഋഷിമാർ ഒരു സമൂഹം കെട്ടിപ്പടുത്തു. അവർ ഗാന വീചികളായി വേദത്തെ പിൻ തലമുറകൾക്ക്‌ പകർന്ന് കൊടുത്തു.

വർഷങ്ങളേറെക്കഴിഞ്ഞപ്പോൾ വലിയൊരു വരൾച്ചയുണ്ടായി. സരസ്വതീ നദി വറ്റി വരണ്ടു. നീണ്ടകാലത്തെ വരൾച്ചയിൽ സമൂഹം വലഞ്ഞു. അവർ സിന്ധുവിനെ പൂർണ്ണമായും ആശ്രയിച്ചു. പക്ഷേ സിന്ധുവൊരുന്നാൾ രാക്ഷസ രൂപം പൂണ്ടു. വെള്ളപ്പൊക്കത്തിൽ നഗരം നശിച്ചു. നാട്‌ നശിച്ചു. സമൂഹം ശിഥിലമായി. വേദവും ചിതറിപ്പോയി.

വർഷങ്ങൾക്ക്‌ ശേഷം കൃഷ്ണദ്വൈപായനൻ എന്ന ഒരു മുനി ആ വേദങ്ങളെ ക്രോഡീകരിച്ചു. അതുവരെ ലഭ്യമായ വേദത്തെ രണ്ടായി പകുത്തു. ആദ്യം മൂല വേദത്തിൽ നിന്ന് മന്ത്രങ്ങളുടേയും സൂക്തങ്ങളുടേയും കൂട്ടത്തെ വേർപ്പെടുത്തി ഋഗ്‌ വേദം എന്ന പേരിൽ ഋക്കുകളിടെ ഒരു സമാഹാരമുണ്ടാക്കി. പിന്നെ യ്ജ്ഞപ്രധാനമായ(കർമ്മ പ്രധാനമായ്‌) ശേഷിച്ച ഭാഗത്തിനു യജുർവ്വേദം എന്ന് പേർ നൽകി. അതും കഴിഞ്ഞ്‌ അതിൽ നിന്ന് ഗാന ശീലുകളെ അടർത്തിമാറ്റി സാമവേദമെന്ന പേർ നൽകി. ഏറ്റവുമൊടുവിൽ ശേഷിച്ച ഭാഗത്തിനു അധർവ്വ വേദമെന്ന് കൂടി പേർ നൽകി. വേദത്തെ നാലായി പകുത്ത (എഡിറ്റ്‌ ചെയ്ത) കൃഷ്ണദ്വൈപായനനെ വേദങ്ങളുടെ എഡിറ്റർ എന്ന അർത്ഥത്തിൽ വേദ വ്യാസൻ എന്ന പേർ സിദ്ധിച്ചു.

ബൃഹത്തായ ഈ പരിശ്രമത്തിനു ശേഷം വ്യാസനു ഒരു ആഗ്രഹമുണ്ടായി ഒരു കഥ എഴുതണം. വേദങ്ങളിലെ സാരാംശം ലോകമെങ്ങുമുള്ള സാധാരണക്കാരനുകൂടി മനസിലാകുന്നവിധത്തിൽ ഒരു കഥയാവണമത്‌. വ്യാസനു എഴുത്തിനു തുണയായി ഗണപതിയെക്കിട്ടി. അദ്ദേഹത്തിന്റെ വംശാവലിയിൽ തന്നെയുള്ള ഒരു കുടുംബത്തിന്റെ മൂപ്പിളമപ്പോരു ഇതിവൃത്തമാക്കി അദ്ദേഹം ഒരു കഥ രചിച്ചു. 60ഭാഗങ്ങളുള്ള ഒരു ബൃഹത്‌ കഥ. ആ കഥാസമാഹാരത്തിനു അദ്ദേഹമിട്ട പേരു "ജയം" എന്നായിരുന്നു. ഈ അറുപത്‌ ഭാഗങ്ങളിൽ ഒരുഭാഗം വ്യാസന്റെ ശിഷ്യനായ വൈശമ്പായനു അദ്ദേഹം കേൾപ്പിച്ച്‌ കൊടുത്തു.(ഓർക്കുക വ്യാസ വിരചിതമായ ആ ഇതിഹാസ കഥയുടെ ആകെ അറുപത്‌ ഭാഗങ്ങളിൽ ഒരു ഭാഗം മാത്രം. ബാക്കി എവിടെയെന്നോ ആ കഥ എന്തെന്നോ ആർക്കുമറിയില്ല.) അർജ്ജുനന്റെ പൗത്രൻ പരീക്ഷിത്തിന്റെ പുത്രൻ ജനമേജയൻ നടത്തിയ സർപ്പ സത്രത്തിനിടെ വൈശംബായനൻ ആദ്യമായി പൊതുജന സമക്ഷം അവതരിപ്പിച്ചു. അന്ന് ഈ കഥ കേട്ട രോമഹർഷണൻ എന്ന സൂതൻ ഇത്‌ തന്റെ പുത്രൻ ഉഗ്രശ്രവസിനെ പഠിപ്പിച്ചു. അയാൾ അത്‌ നൈമിഷാരണ്യത്തിൽ വച്ച്‌ ശൗനകാദികളായ ഋഷിമാരെ കേൾപ്പിച്ചു. ജൈമിനി, ശുകൻ മുതലായവരും പിന്നീട്‌ ഈ കഥ പ്രചരിപ്പിച്ചു.

അങ്ങിനെ പലരും പറഞ്ഞ്‌ പറഞ്ഞ്‌ വ്യാസന്റെ "ജയ"ത്തിലേക്ക്‌ പല കഥകളും കൂടിച്ചേർന്നു. ഒരു വൻ വട വൃക്ഷം കണക്കെ ശാഖോപ ശാഖകളായി ആ കഥ പടർന്ന് പന്തലിച്ചു. പുതിയ പുതിയ ഭാഗങ്ങൾ പുതിയ പുതിയ ആശയങ്ങൾ അതിൽ നിറച്ചു. പതിയെ "ജയം" എന്ന കഥ "വിജയം" എന്ന പേരിലേക്ക്‌ മാറി. കാലം പിന്നെയും പോയി. പോകെ പോകെ ആ കഥ വിപുലമായിക്കൊണ്ടിരുന്നു. കേവലം ഒരു കുടുംബത്തിന്റെ മൂപ്പിളമ പോരിനപ്പുറം ഉപകഥകളും, ശാഖകളുമായി അത്‌ പിന്നെയും വിശാലമായിക്കൊണ്ടിരുന്നു. "ജയവും" "വിജയവും" പിന്നിട്ട്‌ അത്‌ "ഭാരതം" എന്ന പേരിലറിയപ്പെട്ടു. പിന്നെയും പിന്നെയും അത്‌ വളർന്ന്കൊണ്ടേയിരുന്നു. ചരിത്രം, ജനിതകശാസ്ത്രം, ഊർജ്ജതന്ത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, ജ്യോതിഷം, സാമ്പത്തികശാസ്ത്രം, തത്വശാസ്ത്രം, സാരോപദേശങ്ങൾ തുടങ്ങി നിരവധിയായ വിഷയങ്ങൾ അതിൽ വന്ന് നിറഞ്ഞ്കൊണ്ടേയിരുന്നു.  മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായി കണക്കാക്കുന്ന ശ്രീകൃഷ്ണന്റെ ബാലലീലകളും ജീവിത കഥയും അടങ്ങുന്ന ഹരിവംശം കൂടി കൂട്ടിച്ചേർക്കപ്പെട്ടതോടെ പതിനെട്ട്‌ അദ്ധ്യായവും, ഒരു ലക്ഷത്തിലധികം ശ്ലോകങ്ങളുമുള്ള ഒരു മഹാഗ്രന്ഥമായി അത്‌ പരിണമിച്ചു. ഭാരതം അതോടെ മഹാഭാരതമായി. ജയം എന്ന ഒരു കുടുംബത്തിന്റെ ചരിതം മാത്രം പറഞ്ഞിരുന്ന കഥ ഭാരത ദേശത്തിന്റെ തന്നെ മഹാപുരാണവും ഇതിഹാസവുമായി വളർന്നതിന്റെ പരിണാമ ദശയാണു ഈ പറഞ്ഞത്‌.

പരശതം വർഷങ്ങളായി പാടി പതിഞ്ഞതാണു മഹാഭാരതത്തിന്റെ ഓരോ കഥവഴികളും.  വിവിധ ഭാഷകളിൽ, വിവിധ രൂപങ്ങളിൽ നൃത്തമായും, നാട്യമായും, ഗാനങ്ങളായും, ചിത്രങ്ങളായും, നാടോടി കഥാഖ്യാനങ്ങളായും, ഈ മഹാപുരാണം ആവർത്തിച്ച്‌ പറഞ്ഞിട്ടുണ്ട്‌. ഇന്നും പറഞ്ഞ്‌ കൊണ്ടേയിരിക്കുന്നുമുണ്ട്‌. ഇന്ത്യയ്ക്ക്‌ പുറത്ത്‌ അങ്ങ്‌ ഇന്തോനേഷ്യവരെ മഹാഭാരതത്തിന്റെ പലപല ആഖ്യാനങ്ങൾ കാണാം.

ഇരുപതാം നൂറ്റാണ്ടിൽ ഈ ഇതിഹാസം ആധുനീക മനസിനെക്കൂടി ഹഠാദാകർഷിച്ചു. ആഴത്തിലുള്ള പഠനങ്ങൾ ഇതിനെ കേന്ദ്രീകരിച്ച്‌ നടന്നു. പുതിയ കാലത്തിന്റെ ശൈലിയിൽ പല പുനരാഖ്യാനങ്ങളും സൃഷ്ടിക്കപ്പെട്ടു. മഹാഭാരതത്തിലെ ഓരോ കഥാപാത്രങ്ങളിലൂടെയും മഹാഭാരതത്തെ പലരും നോക്കിക്കണ്ടു. അങ്ങിനെ വിവിധ കഥാപാത്രങ്ങളുടെ വീക്ഷണ കോണുകളിലൂടെ നിരവധിയായ നോവലുകളും, നാടകങ്ങളും, ചലചിത്രങ്ങളും, സീരിയലുകളും സൃഷ്ടിക്കപ്പെട്ടു. പക്ഷെ ഇക്കൂട്ടത്തിൽ ചിലവയെങ്കിലും അതിന്റെ യഥാർത്ഥ അന്തസത്തയിൽ നിന്ന് വ്യതിചലിച്ചുവെന്ന യാതർത്ഥ്യം തള്ളിക്കളഞ്ഞ്കൂടാ. ചിലപ്പോഴെങ്കിലും യഥാർത്ഥ തത്വങ്ങളെ വിസ്മരിച്ച്‌ അതിന്റെ സങ്കീർണ്ണ ഭാഗങ്ങളെ കൂടുതൽ ലളിതമായ പരാവർത്തനം നൽകുവാൻ ശ്രമിച്ചു. അത്‌ പലപ്പോഴും സ്വാഭാവിക വിവരണങ്ങളെ താറുമാറാക്കി.

എന്തൊക്കെയായാലും ഒന്നുറപ്പ്‌, ഇത്രയധികം തവണ ആവർത്തിക്കുകയും ഇത്രയധികം ജനസമ്മതി നേടുകയും ചെയ്ത ഒരു കൃതിയും ലോകത്തിൽ ഉണ്ടാകില്ല. അതിനാൽ തന്നെ ഇത്‌ കേവലം ഇന്ത്യയുടെ ബൃഹദ്‌ പുരാണമോ, മഹേതിഹാസമോ അല്ല. ഇത്‌ ഇന്ത്യയുടെ കഥയാണു. ഭാരതത്തിന്റെ കഥ. മഹാഭാരത കഥ.  കാരണം അത്‌ ഭാരതീയരെ ഇന്നത്തെ നിലയിലാക്കി. ബാഹ്യാഡംബരങ്ങളെക്കാൾ മാനസീക വികാസത്തിനു വിലകൽപ്പിക്കപ്പെട്ടു. അതിനാൽ തന്നെ ഭാരതത്തിന്റെ മഹത്വത്തിന്റെ കഥയാണു ഇത്‌.

ഇനി മഹാഭാരതത്തിന്റെ ഘടനകൂടി പരി ശോധിക്കാം.
ആകെ 18 പർവ്വങ്ങൾ.
1) ആദി പർവ്വം 9984 ശ്ലോകങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ ക്രമാനുഗതമായി കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും പശ്ചാത്തലം വിവരിക്കുകയും ചെയ്യുന്നു.
2) സഭ: ഇതിൽ 4311 ശ്ലോകങ്ങൾ. ചൂത്‌ കളിയും പാണ്ഡവരുടെ സമ്പൂർണ്ണ പരാജയവും പാഞ്ചാലീ വസ്ത്രാക്ഷേപവും എല്ലാം വരുന്നു.
3) വന പർവ്വം : ആകെ 13664 ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. പന്ത്രണ്ട്‌ വർഷത്തെ വനവാസം മുഖ്യ പ്രമേയം.
4) വിരാട പർവ്വം: വിരാട രാജാവിന്റെ മത്സ്യരാജ്യത്തെ 1 വർഷത്തെ അജ്ഞാത വാസം 3500ശ്ലൊകങ്ങളിലായി വർണ്ണിച്ചിരിക്കുന്നു.
5) ഉദ്യോഗ പർവ്വം: ഭഗവത്‌ ദൂതും ഒടുക്കം യുദ്ധത്തിന്റെ അനിവാര്യതയും 6998 ശ്ലോകങ്ങളെക്കൊണ്ട്‌ പരാമർശ്ശിക്കുന്നു.
6) ഭീഷ്മ പർവ്വം: 5884 ശ്ലോകങ്ങൾ. യുദ്ധാരംഭവും, ഭഗവത്‌ ഗീതയും, യുദ്ധത്തിന്റെ പത്താം നാളിൽ ഭീഷ്മരുടെ പതനം വരെയും ഇവിടെ പരാമർശ്ശിക്കുന്നു.
7) ദ്രോണ പർവ്വം: 10919 ശ്ലൊകങ്ങൾ ഉള്ള ഈ പർവ്വത്തിൽ അടുത്ത അഞ്ച്‌ ദിവസത്തെ രക്ത രൂക്ഷിത യുദ്ധം പരാമർശ്ശിക്കുന്നു. അഭിമന്യുവിന്റെ യുദ്ധ വീര്യവും, മരണവും ഇവിടെ കടന്ന് വരുന്നു.
8) കർണ്ണ പർവ്വം:ആകെ 4900 ശ്ലോകങ്ങൾ. ദ്രോണരുടെ മരണ ശേഷം കർണ്ണൻ കൗരവ സേനാധിപതിയാവുന്നത്‌ തൊട്ട്‌ അദ്ദേഹത്തിന്റെ പതനം വരെ ഈ പർവ്വം പരാമർശ്ശിക്കുന്നു.
9) ശല്ല്യപർവ്വം: 3220 ശ്ലൊകങ്ങളിലായി മഹാഭാരതത്തിലെ 18ആമത്തേതും അവസാനത്തേതുമായ ദിവസത്തെ യുദ്ധം ആണു പ്രതിപാദിക്കുന്നത്‌.
10) സൗപ്തിക പർവ്വം: 2870 ശ്ലോകങ്ങളുണ്ടിതിൽ. മഹാഭാരതത്തിലെ ധർമ്മയുദ്ധ സങ്കൽപ്പത്തിന്റെ സകല മര്യാദകളും ലംഘിച്ച്‌ അശ്വഥാമാവും സംഘവും ചേർന്ന് രാത്രിയിൽ പാണ്ഡവ പാളയത്തിൽ നടത്തിയ കൂട്ടക്കൊലയും, അശ്വഥാമാവിനു ശാപം ലഭിക്കുന്നതും ഉത്തരയുടെ ഗർഭസ്ഥ ശിശുവിനു കൃഷ്ണൻ ജീവൻ തിരികെ നൽകുന്നതും ഈ പർവ്വത്തിലെ ഇതിവൃത്തമാണു.
11) സ്ത്രീ പർവ്വം: യുദ്ധാനന്തര ഭീകരതകളും വിധവകളുടെ രോദനവും ഈ പർവ്വത്തിൽ 1775 ശ്ലോകങ്ങളിലൂടെ വരൻണിക്കുന്നു.
12) ശാന്തി പർവ്വം: 14525 ശ്ലോകങ്ങളിലൂടെ ശാന്തി പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളും ചർച്ചകളും പ്രതിപാദിക്കുന്നു.
13) അനുശാസനാ പർവ്വം: ശരശയ്യയിൽ മരണം കാത്ത്‌ കിടന്ന ദ്രോണർ പുതിയ രാജാവാകാൻ പോകുന്ന യുധിഷ്ഠിരനും പാണ്ഡവർക്കും നൽകുന്ന മഹത്തായ ഉപദേശങ്ങൾ ആണു ഇതിൽ പ്രതിപാദിക്കുന്നത്‌. ആകെ 12000 ശ്ലോകങ്ങളിലൂടെ ഇത്‌ പറഞ്ഞ്‌ പോകുന്നു.
14) അശ്വമേധ പർവ്വം: പാണ്ഡവരാജ്യ സ്ഥാപനം 4420  ശ്ലോകങ്ങളിലൂടെ പ്രതിപാദിക്കുന്നു.
15) ആശ്രമ പർവ്വം: യുദ്ധാനന്തരം ധൃതരാഷ്ട്രർ, ഗാന്ധാരി, കുന്തി, വിദുരർ തുടങ്ങി അവശേഷിക്കുന്ന വൃദ്ധരായ രാജകുടുംബാംഗങ്ങൾ  സകലതും പാണ്ഡവരെ ഏൽപ്പിച്ച്‌ വാനപ്രസ്ഥത്തിനായി പോകുന്നഭാഗം. ആകെ 1106 ശ്ലോകങ്ങൾ.
16) മൗസല പർവ്വം: 300 ശ്ലോകങ്ങളിലായി യാദവ കുലത്തിന്റെ നാശവും, ഭഗവാൻ കൃഷ്ണന്റെ സ്വർഗ്ഗാരോഹണവും പറയുന്നു.
17) മഹാപ്രസ്താനിക: മഹാഭാരതത്തിലെ ഏറ്റവും ചെറിയ പർവ്വം. ആകെ 120 ശ്ലോകങ്ങൾ. പാണ്ഡവരുടെ മഹാപ്രസ്ഥാനം ആണു ഇതിവൃത്തം.
18) സ്വർഗ്ഗാരോഹണിക : ആകെ 200 ശ്ലോകങ്ങൾ. ഉടലോടെ സ്വർഗ്ഗത്തിൽ ചെന്ന യുധിഷ്ഠിരന്റെ അനുഭവങ്ങൾ.

ഇത്രയും പർവ്വങ്ങൾ മഹാഭാരതത്തിലുണ്ട്‌. ഇതിനു പുറമെ അനുബന്ധ പർവ്വമായി ആകെ 16423 ശ്ലോകങ്ങളെക്കൊണ്ട്‌ ഭഗവാൻ ശ്രീകൃഷ്ണന്റെ ജീവ ചരിത്രം ആകമാനം പ്രതിപാദിക്കുന്ന ഹരിവംശം എന്ന ഒരു പർവ്വം കൂടി മഹാഭാരതത്തിനുണ്ട്‌.
പുടയൂർ ജയനാരായണൻ